ദില്ലി: ഗുണ്ടാ സഹോദരന്മാർ മർദ്ദനം ലഭിക്കാൻ കാരണമായെന്ന് ആരോപിച്ച് കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയി 13 അംഗ സംഘം. ക്രൂരമായി മർദ്ദിച്ചും ലൈംഗികമായി ദുരുപയോഗിച്ചും കൊലപ്പെടുത്തി. കൗമാരക്കാരന്റെ ശരീരത്തിൽ കണ്ടെത്തിയത് കുത്തേറ്റ 24 പാടുകൾ. ദില്ലിയിലാണ് ദാരുണ സംഭവം നടന്നത്. കഴിഞ്ഞ നവംബറിൽ കുപ്രസിദ്ധ ഗുണ്ടകളായ ബാന്ധ്വാ ബ്രേദേഴ്സിൽ നിന്ന് മർദ്ദനമേൽക്കാൻ കാരണം കൗമാരക്കാരൻ ഒറ്റിയതാണെന്നാരോപിച്ചായിരുന്നു മർദ്ദനം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ദില്ലിയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപത്ത് കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയത്.
മർദ്ദനത്തിന് ഇരയായി മരിച്ച കൗമാരക്കാരൻ നേരിട്ട ക്രൂരതയുടെ വിവരം പോസ്റ്റ്‍മോർട്ടത്തിലാണ് പുറത്ത് വന്നത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അടക്കമുള്ള 13അംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. സംഭവത്തിൽ 5 പേരെ അറസ്റ്റ് ചെയ്ത പൊലീസ് 4 പ്രായ പൂർത്തിയാകാത്തവരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദില്ലിയിലെ കുപ്രസിദ്ധ ഗുണ്ടാ സഹോദരന്മാരായ മോനുവും സോനുവും ആണ് പ്രതികളിലൊരാളെ കഴിഞ്ഞ നവംബറിൽ മർദ്ദിച്ചത്.
കഴിഞ്ഞ വർഷത്തെ ദീപാവലി സമയത്ത് ഇവർക്ക് നേരെയുണ്ടായ ആക്രമണത്തിന് കാരണമായത് 13 അംഗ സംഘത്തിന്റെ നേതാവ് നൽകിയ വിവരം എന്നാരോപിച്ചായിരുന്നു ഗുണ്ടാ സഹോദരന്മാരുടെ മർദ്ദനം. ഒറ്റിക്കൊടുത്ത വിവരം മോനുവും സോനുവും അറിഞ്ഞത് കൊല്ലപ്പെട്ട കൗമാരക്കാരനിൽ നിന്നാണെന്ന് ആരോപിച്ചാണ് ഇവർ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ആക്രമിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 24 തവണ കുത്തുന്നതിന് മുൻപ് നിരവധി തവണ കൗമാരക്കാരൻ പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കൻവാർ തീർത്ഥാടകരുടെ വേഷത്തിൽ മുങ്ങിയ പ്രതികളിൽ മൂന്ന് പേരെ മീററ്റിൽ നിന്നാണ് മഫ്തിയിലെത്തിയ പൊലീസ് പിടികൂടിയത്. പ്രധാന പ്രതി അടക്കം പ്രതി അടക്കം 9 പേരെയാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് അറസ്റ്റ്.
Post a Comment