തിരവനന്തപുരം: കേരളത്തില്‍ നടത്താന്‍ പോകുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് വ്യക്തത വരുത്തി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുതാര്യാവും ലളിതമായും നടപടികളുമയി മുന്നോട്ടുപോകും, യോഗ്യതയുള്ള ഒരാളും പട്ടികയിൽ നിന്നു പുറത്താകില്ല. ഇന്ത്യന്‍ പൗരനായ, 18 വയസ്സ് പൂർത്തിയായ അയോഗ്യത ഇല്ലാത്ത ഏതൊരാൾക്കും വോട്ട് ചെയ്യാന്‍ സാധിക്കും. കേരളത്തിലും നടപടികൾ ആരംഭിച്ചതായി വ്യക്തത വന്നിരിക്കുകയാണ്. എന്നാല്‍ നടപടിയില്‍ രാഷ്ട്രീയ പാര്‍ട്ടികൾ വിഷയത്തില്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്.തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇന്നലെ ദില്ലിയിൽ ചേർന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയത്. വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ തവണ എസ്ഐആർ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തിൽ വിശദീകരിച്ചിരുന്നു. ബിഹാറിൽ നടപ്പാക്കിയ പരിഷ്കരണ നടപടികൾ അവിടുത്തെ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാനങ്ങളിൽ എസ്ഐആറിനുള്ള പ്രാഥമിക നടപടികൾ ഈ മാസം പൂർത്തിയാകുമെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് ഓഫീസർമാരും യോഗത്തിൽ അറിയിച്ചു.ഏതൊക്കെ രേഖകൾ വോട്ടർപട്ടിക പരിഷ്കരണത്തിന് സ്വീകരിക്കാമെന്നതിൽ എല്ലാ ഉദ്യോഗസ്ഥരും അഭിപ്രായം അറിയിച്ചു. എന്നാൽ ആധാർ രേഖയായി സ്വീകരിക്കുമോയെന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലെ പുറത്തിറക്കിയ വാർത്താകുറിപ്പിൽ മൗനം പാലിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് തീവ്ര പരിശോധനയ്ക്ക് ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും യോഗത്തിൽ നിർദേശിച്ചിരുന്നു. ബിഹാറിന് പിന്നാലെയാണ് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചും രാജ്യവ്യാപക എസ്ഐആറിനുള്ള നടപടികൾ ഊർജിതമാക്കുകയാണെന്ന സൂചനയാണ് കമ്മീഷൻ നൽകുന്നത്.
Post a Comment