തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം നടക്കുന്നത്. അവിടുത്തെ ഒരു കടയിൽ കയറി ഒരു ലക്ഷം രൂപയാണ് കള്ളൻ മോഷ്ടിച്ചത്. എന്നാൽ മോഷ്ടിക്കുന്നതിന് മുമ്പായി ഇയാൾ ദൈവങ്ങളോട് പ്രാർത്ഥിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കടയിൽ നിന്ന് ലഭിച്ചത്. കടയ്‍ക്കുള്ളിൽ വച്ചിരിക്കുന്ന വിവിധ ദൈവങ്ങളുടെ ചിത്രത്തിന് മുന്നിലാണ് ഇയാൾ പ്രാർത്ഥിച്ചത്.
വാലാജാബാദ് റോഡിലെ സുങ്കുവർചത്രത്തിൽ രാജ്കുമാറെന്ന 32 -കാരന്റെ ഹാർഡ്‌വെയർ കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം കട തുറന്ന് 1.08 ലക്ഷം രൂപയുമായാണ് ഇയാൾ കടന്നുകളഞ്ഞത്. വെള്ളിയാഴ്ച രാവിലെ തന്നെ കടയിലെത്തിയ ഉടമ സംഭവം അറിയുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് മോഷണത്തിന് മുമ്പ് ഇയാൾ പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. കാഷ് ഡ്രോയറിൽ നിന്നും പണമെടുക്കാൻ പോകുന്നതിന് മുമ്പായി മോഷ്ടാവ് ദൈവങ്ങളുടെ ചിത്രങ്ങളിൽ നോക്കി പ്രാർത്ഥിക്കുന്നതായി കണ്ടത്.
പുലർച്ചെ 12.30 ന് വെള്ള ഷർട്ടിട്ട ഒരാൾ കടയുടെ പിൻഭാഗത്ത് കൂടി അകത്ത് പ്രവേശിച്ചു. പിന്നീട് അയാൾ കാഷ് ഡ്രോയർ തുറന്നു. അതിൽ ഉണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങളെ പ്രാർത്ഥിച്ചു. പിന്നീട്, അയാൾ ചുമരിൽ കൂടുതൽ ചിത്രങ്ങൾ കണ്ടു. ആ ദൈവങ്ങളെ എല്ലാം പ്രാർത്ഥിച്ചു. പിന്നീട് കടയിൽ നിന്ന് പണം മോഷ്ടിച്ച ശേഷം അയാൾ അവിടെ നിന്നും പോയി. ഈ സമയമെല്ലാം അയാൾ ഫോണിൽ കൂടി ആരോടോ സംസാരിച്ചു കൊണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
Post a Comment